അരങ്ങിന്റെ സാഫല്യം ജീവിത സാകല്യം

അഭിമുഖം
കെപിഎസി ബിയാട്രിസ്
കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പിന് അര്‍ഹയായ പ്രമുഖ അഭിനേത്രി കെപിഎസി ബിയാട്രിസിന്റെ നാടകജീവിതത്തിലെ മധുരതരമായ അനുഭവങ്ങളും ആരുമറിയാത്ത ചുടുനൊമ്പരങ്ങളും കൊച്ചിയില്‍ നാടക കലാകാരന്മാര് ഏറെയാണെങ്കിലും കെപിഎസി എന്നു വിശേഷിപ്പിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച കൊച്ചിക്കാരിയായ നടി ഒന്നേയുള്ളൂ. അരങ്ങിലെ കൂട്ടുകാര്‍ സ്നേഹാദരവോടെ ബിയാമ്മ എന്നു വിളിക്കുന്ന ബിയാട്രിസ്.
കലാകാരികളെ പുച്ഛത്തോടെയും അവജ്ഞയോടെയും മാത്രമേ പഴയ ‘സദാചാര’ സമൂഹം കണ്ടിരുന്നുള്ളൂ. അത് പരപുരുഷന്മാര്ക്കൊപ്പം അഭിനയിക്കുന്ന നാടകനടിയാണെങ്കിലോ? അവജ്ഞയ്ക്കൊപ്പം കൊള്ളിവാക്കുകളുമേറും. ഇത്തരം അവജ്ഞയും കൊള്ളിവാക്കും ഹാലിളക്കങ്ങളും ഏറെ സഹിച്ചാണ് ബിയാട്രിസിന്റെ കലാജീവിതം മുന്നോട്ടുപോയത്.
നാടകത്തിലെ സങ്കീര്‍ണ കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ വേവലാതിയും വെല്ലുവിളിയുമുണ്ടായില്ലെങ്കിലും
കഷ്ടതകളും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ആദ്യകാല നാടകജീവിതമെങ്കിലും അതു നല്കിയ സംതൃപ്തി വലുതാണെന്ന് അവര്‍ പറയുന്നു. ‘ഒരു പെണ്‍കുട്ടി നാടകത്തിലും മറ്റും അഭിനയിക്കുന്നത് അക്കാലത്ത് ആര്‍ക്കും സഹിക്കാനാവുമായിരുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ അതല്ലാതെ മാര്‍ഗമില്ലായിരുന്നു. എന്നാല്‍ തന്റെ വഴി തന്നെയായിരുന്നു ശരിയെന്ന് ഇന്ന് സമൂഹം അംഗീകരിച്ചു. അന്ന് എതിര്‍ത്തവര്‍ പോലും ഇന്ന് ആദരവുമായി എത്തുന്നു. ഇതുതന്നെയാണ് കലാകാരിയെന്ന നിലയില്‍ എനിക്കുണ്ടായ വലിയ നേട്ടം,” ബിയാട്രിസ് പയുന്നു.
ഫോര്‍ട്ടുകൊച്ചി ഞാലിപ്പറമ്പില്‍ ഇലഞ്ഞിക്കല്‍ വക്കോയുടെയും മറിയത്തിന്റെ മകളായി 1938 മേയ് 11ന് ജനിച്ച ബിയാട്രിസ് എട്ടാം വയസ്സിലാണ് ആദ്യമായി വേദിയിലെത്തുന്നത്. പാലാ നാരായണന് നായരുടെ നാടകത്തില്‍ മാല വില്‍ക്കുന്ന കുട്ടിയുടെ വേഷമായിരുന്നു ആദ്യം. പാട്ടുംപാടി മാല വില്‍ക്കുന്ന കുട്ടി. ‘അപ്പച്ചനും സഹോദരന്മാരായ ഐ.വി ആന്റണി, സ്റ്റീഫന്‍ എന്നിവര്‍ക്കും കലയോട് ആഭിമുഖ്യമുണ്ടായിരുന്നു. ആദ്യ കാല പിന്നണിഗായകന്‍ എച്ച്. മെഹ്ബൂബിന്റെ ഹാര്‍മോണിസ്റ്റ് ആയിരുന്നു സ്റ്റീഫന്‍. ആന്റണി ഗിറ്റാറിസ്റ്റും ഗായകനുമൊക്കെയായിരുന്നു. പില്ക്കാലത്ത് അല്പകാലം കെപിഎസിയുമായും ആന്റണിച്ചേട്ടന് സഹകരിച്ചു. ഇവരാണ് ബാല്യത്തില്‍ പ്രചോദനമായത്. പിന്നീട് ചില നൃത്തരംഗങ്ങളിലും മിശിഹാ നാടകങ്ങളിലുമൊക്കെയായി അരങ്ങില്‍ എത്തിയെങ്കിലും എന്നിലെ നാടകകാരിയെ പുറത്തുകൊണ്ടുവന്നത് പി.ജെ ആന്റണിയാണ്.”
സഹോദരന്മാരുടെ പ്രേരണയാല്‍ 14ാം വയസ്സിലാണ് ബിയാട്രിസ് പി.ജെ ആന്റണിയെ സമീപിക്കുന്നത്. അന്ന് ഫോര്‍ട്ടുകൊച്ചി ഫാത്തിമ ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു ബിയാമ്മ. പി.ജെ ആന്റണിയുടെ ‘ചാരിതാര്‍ഥ്യം’, ‘വിശപ്പ്’, ‘ഞങ്ങളുടെ മണ്ണ്’ തുടങ്ങിയ നാടകങ്ങളില്‍ പ്രധാനവേഷം ചെയ്തു. നായകന്റെ വഴിവിട്ട പോക്കിന് അറുതിവരുത്താന്‍ സ്വന്തം മുഖത്ത് ആസിഡ് ഒഴിക്കുന്ന നായികയുടെ വേഷമായിരുന്നു ‘ചാരിതാര്‍ഥ്യ’ത്തില്‍. പി.ജെ ആന്റണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘വിശപ്പ്’ എന്ന നാടകത്തില്‍ അന്ന് അരങ്ങില്‍ ശ്രദ്ധേയരായ പോഞ്ഞിക്കര ഗംഗാധരന്, കല്യാണിക്കുട്ടിയമ്മ തുടങ്ങിയവരും അഭിനേതാക്കളായുണ്ടായിരുന്നു. ‘ഞങ്ങളുടെ മണ്ണ്’ പി.ജെ ആന്റണിയുടെ ശ്രദ്ധേയമായ ഏകാങ്കമായിരുന്നു.
അരങ്ങില്‍ നായികയായ ബിയാട്രിസിനെ പി.ജെ ആന്റണി ജീവിതത്തിലും തോഴിയായി സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഒരിക്കല്‍ അഭിനയത്തിനിടെ ആന്റണി തന്റെ പ്രണയം ബിയാട്രിസിനോടു പങ്കുവെച്ചു. അത് തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്ന് ബിയാട്രിസ് പറയുന്നു. ‘ഗുരുവിനെ പോലെയാണ് ആന്റണിച്ചേട്ടനെ ഞാന്‍ കണ്ടിരുന്നത്. മാത്രമല്ല എനിക്ക് കല്യാണപ്രായമൊന്നുമായിരുന്നില്
അരങ്ങിന്റെ ഈ കുലപതിയെ ഇന്നും ഗുരുവായി തന്നെയാണ് ബിയാട്രിസ് കണക്കാക്കുന്നത്. തോപ്പില്‍ ഭാസിയാണ് മറ്റൊരു ഗുരു. ജി. ദേവരാജന്‍, ഒഎന്‍വി എന്നിവരും ഗുരുതുല്യരാണ്. ഇവരാണ് തന്നിലെ നടിക്ക് മികവു പകര്‍ന്നതെന്ന് ബിയാട്രിസ് കരുതുന്നു. പി.ജെ ആന്റണിയുടെ നാടകങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു നാടകസംഘങ്ങളും ബിയാട്രിസിനെ നോട്ടമിട്ടു. അങ്ങനെ എരൂര്‍ വാസുദേവന്റെ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന നാടകത്തില്‍ പ്രധാനവേഷത്തിലേക്ക് ക്ഷണിക്കപ്പെട്ടു. എന്‍. ഗോവിന്ദന്‍കുട്ടി, വര്‍ഗീസ് തിട്ടേല്, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, അവരുടെ മകള്‍ കല തുടങ്ങിയവരൊക്കെയായിരുന്നു സഹഅഭിനേതാക്കള്‍. നൂറ്റമ്പതോളം വേദികളിലാണ് ഈ നാടകം അവതരിപ്പിച്ചത്.
എന്നാല്‍ നാടകത്തെക്കാള്‍ നൃത്തപരിപാടികളിലേക്ക് തിരിയാനായിരുന്നു ഇക്കാലത്ത് ബിയാട്രിസിന് താല്പര്യം. പി.ജെ ആന്റണിയുടെ പ്രണയാഭ്യര്‍ഥനയും നാടകത്തില്‍ നിന്നും അകലാന്‍ കാരണമായി. ഇതിനിടെ കലാമണ്ഡലത്തില്‍ പോയി ഭരതനാട്യം ക്ലാസിലും ചേര്‍ന്നു. കലാമണ്ഡലത്തിന്റെ ജൂബിലി വര്‍ഷമായിരുന്നു അത്. പുറത്തുതാമസിച്ചായിരുന്നു പഠനം. കലാമണ്ഡലത്തില്‍ വച്ച് വള്ളത്തോള്‍ നാരായണമേനോനില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാനായത് ജീവിതത്തിലെ അപൂര്‍വ ബഹുമതിയായി ബിയാട്രിസ് കരുതുന്നു. കാലില്‍ വിഷക്കല്ല് തറച്ച് വിരല്‍ പഴുത്തതിനാല്‍ കലാമണ്ഡലത്തിലെ പഠനം ഉപേക്ഷിച്ച് ബിയാട്രിസ് നാട്ടിലേക്കു മടങ്ങി.
കലാമണ്ഡലം ഗംഗാധരന്റെ നൃത്തട്രൂപ്പിലെ പ്രധാനതാരമായിരുന്നു കുറെക്കാലം ബിയാട്രിസ്. നൃത്തവുമായി മുന്നോട്ടുപോകുന്ന കാലത്താണ് കെപിഎസിയുടെ ക്ഷണമെത്തുന്നത്. ‘ഒരിടത്ത് എന്റെ നൃത്തപരിപാടി കഴിഞ്ഞായിരുന്നു കെപിഎസിയുടെ നാടകം. സ്ഥലം ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒഎന്‍വി, ജി. ദേവരാജന്‍ തുടങ്ങിയവരൊക്കെ അന്ന്നാ ടകസംഘത്തോടൊപ്പമുണ്ടായിരുന്നു
1957 ലായിരുന്നു ഇത്. ‘സര്‍വേക്കല്ല്’ ആയിരുന്നു ബിയാട്രിസിന്റെ കെപിഎസിയിലെ ആദ്യനാടകം. തരക്കേടില്ലാതെ പാടുകയും ചെയ്യുമായിരുന്ന ബിയാട്രിസ് കെ.എസ് ജോര്‍ജിന്റെ ശിക്ഷണത്തില്‍ പാടി അഭിനയിക്കാന്‍ തുടങ്ങി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലും അഭിനയിച്ചു. കെപിഎസിയില്‍ ആദ്യമായി നൃത്തമാടി രംഗത്തെത്തിയതും ബിയാട്രിസ് ആയിരുന്നു. ‘മുടിയനായ പുത്രന്’ എന്ന നാടകത്തിലായിരുന്നു ഇത്.
കോട്ടയം ചെല്ലപ്പന്, കെ.പി ഉമ്മര്‍, കെപിഎസി സുലോചന, കെ.എസ് ജോര്‍ജ് തുടങ്ങിയ പ്രസിദ്ധ നടീനടന്മാരായിരുന്നു സഹഅഭിനേതാക്കള്‍. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ ‘നേരംപോയ് നേരംപോയ്’എന്ന ഗാനം കെ.എസ് ജോര്‍ജിനൊപ്പവും ‘പൂത്തമരക്കൊമ്പ്’ എന്ന ഗാനം ഒറ്റയ്ക്കും പാടി അഭിനയിച്ചു.
‘പുതിയ ആകാശം പുതിയഭൂമി’ എന്ന നാടകത്തില്‍ ബിയാട്രിസിന്റെ നേതൃത്വത്തിലുള്ള സംഘനൃത്തവും അരങ്ങേറി. പൊന്നമ്മ എന്ന കര്‍ഷകസ്ത്രീയുടെ വേഷമായിരുന്നു ഇതില്‍. പാറ പൊട്ടിച്ച് കഴിഞ്ഞശേഷം സംഘാംഗങ്ങളെല്ലാം ചേര്‍ന്ന് നൃത്തമാടുന്നു. അങ്ങനെ കെപിഎസിയുമായി ബന്ധപ്പെട്ട് നിരവധി മധുരിക്കുന്ന ഓര്‍മകള്‍ ബിയാട്രിസിനുണ്ട്. എന്നാല്‍ കെപിഎസി ജീവിതത്തില്‍ ബിയാട്രിസിന് ഒരിക്കലും മറക്കാനാവാത്ത അനുഭവം മറ്റൊന്നാണ്.
‘1959-60 ആണ് കാലം, ഡല്‍ഹിയിലാണ് വേദി. മുന്നില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, രാഷ്ട്രപതി ഡോ. എസ്. രാജേന്ദ്ര പ്രസാദ്, ഇന്ദിരാ ഗാന്ധി എന്നിവരൊക്കെയുണ്ട്. കെപിഎസിയുടെ പുതിയ നാടകമായ ‘പുതിയ ആകാശം പുതിയ ഭൂമി’ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍. എനിക്കാണെങ്കില്‍ കടുത്ത പനി. ഡോക്ടറെ കണ്ടപ്പോള്‍ ചിക്കന്‍പോക്സിന്റെ തുടക്കമാണെന്നും പറഞ്ഞു. തോപ്പില്‍ഭാസി, ഒഎന്‍വി, ജി. ദേവരാജന്‍, ഒ. മാധവന്, അദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരി, കെപിഎസി സുലോചന, കെപിഎസി ഖാന് എന്നിവരൊക്കെ കൂടെയുണ്ട്. അവരും ഡോക്ടറും നല്കിയ ധൈര്യത്തില്‍ ഞാന്‍ മറ്റൊന്നും നോക്കിയില്ല. എന്തും വരട്ടെയെന്നുവച്ച് വേദിയില്‍ കയറി. നാടകത്തില്‍ എനിക്ക് ഒരുഗാന നൃത്തരംഗവും ചെയ്യാനുണ്ട്. അഭിനയവും നൃത്തവും പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അണിയറയില്‍ തളര്‍ന്നുവീഴുകയായിരുന്നു.” പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ രംഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ബിയാട്രിസിന്റെ കണ്ണുകള്‍ ഇന്നും അഭിമാനത്താല്‍ തിളങ്ങുന്നു.
1961-62 ലായിരുന്നു വിവാഹം. അതോടെ നാടകരംഗവും കെപിഎസിയും വിട്ടു. പത്തനംതിട്ട പീടികയില്‍ വീട്ടില്‍ ജോസഫാണ് ബിയാട്രിസിനെ വിവാഹം കഴിച്ചത്. കാഥികന് കൂടിയായ അദ്ദേഹത്തെ ബിയാട്രിസുമായി അടുപ്പിച്ചതും കലയുമായുള്ള ബന്ധമായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ കുവൈത്തില്‍ സ്വകാര്യ കമ്പനിയിലെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു അദ്ദേഹം. രണ്ടു വര്‍ഷത്തോളം ബിയാട്രിസ് കലയെ മറന്ന് ജോസഫിനൊപ്പം കുവൈത്തില്‍ കഴിഞ്ഞു. മൂത്തമകള്‍ ആശയുടെ ജനനവും അവിടെ വച്ചായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ബിയാട്രിസിന് പിന്നാലെ പക്ഷാഘാതം ബാധിച്ച ഭര്‍ത്താവും നാട്ടിലെത്തി. ആറു വര്‍ഷത്തിനുശേഷം, 1969 ഒക്ടോബര്‍ 29ന് അദ്ദേഹം വിടവാങ്ങി.
രണ്ടു മക്കളുമായി ജീവിതം വഴിമുട്ടിയ ഘട്ടത്തില്‍ കെപിഎസിയില്‍ നിന്ന് വീണ്ടും ക്ഷണമെത്തിയത് ബിയാട്രിസിന്റെ ജീവിതത്തില്‍ വെളിച്ചമായി. കെപിഎസിയുടെ അമരക്കാരിലൊരാളായ പോറ്റിസാര്‍ വീട്ടിലെത്തി ക്ഷണിക്കുകയായിരുന്നു. 1971ലായിരുന്നു ഇത്. ക്ഷണം സ്വീകരിച്ച് ബിയാട്രിസ് വീണ്ടും സംഘത്തില്‍ ചേര്‍ന്നു. ‘മക്കളെ ബന്ധുക്കളെ ഏല്പിച്ചായിരുന്നു അക്കാലത്തെ അഭിനയം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെ രണ്ടാം ഭാഗമായ ‘ഇന്നലെ ഇന്ന് നാളെ’, ‘മന്വന്തരം’, കണിയാപുരം രാമചന്ദ്രന് രചിച്ച ‘എനിക്ക് മരണമില്ല’ തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് വീണ്ടും കെപിഎസി വിട്ടു.
‘ഞാന്‍ ആദ്യം കെപിഎസിയില്‍ എത്തുമ്പോള്‍ 30 രൂപയായിരുന്നു ശമ്പളം. കെപിഎസി സുലോചനയ്ക്കും മറ്റും 40 രൂപ ശമ്പളമുണ്ടായിരുന്നു. അക്കാലത്ത് എനിക്ക് വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ ര
ണ്ടാമത് ഞാന്‍ കെപിഎസിയില്‍ എത്തുമ്പോള്‍ രണ്ടു മക്കളെ പോറ്റേണ്ടിയിരുന്നു. 75 രൂപയെങ്കിലും ശമ്പളം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതില്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയായിരുന്നു. തരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ എനിക്ക് ട്രൂപ്പ് വിടാതെ നിര്‍വാഹമില്ലെന്നു വന്നു. മനസ്സില്ലാ മനസ്സോടെയാണ് അന്ന് ഞാന്‍ സ്വന്തം കുടുംബമായി കണ്ടിരുന്ന കെപിഎസി വിട്ടത്.” പിന്നീട് കൊച്ചിന് സംഘമിത്ര, സൂര്യസോമ, വൈക്കം മാളവിക, പൂഞ്ഞാര്‍ നവധാര, അങ്കമാലി പൂജ എന്നീ നാടകസംഘങ്ങളോടൊപ്പം സഹകരിച്ചു. 2008ല്‍ പള്ളുരുത്തി ആശ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോണ്‍ ഫെര്‍ണാണ്ടസ് രചിച്ച് പയ്യന്നൂര്‍ മുരളി സംവിധാനം ചെയ്ത ‘കൊലകൊല്ലി’ ആണ് ബിയാട്രിസ് ഒടുവില്‍ അഭിനയിച്ച പ്രൊഫഷണല്‍ നാടകം.
ഫോര്‍ട്ടുകൊച്ചിയില്‍ ലോകനാടക ദിനാചരണത്തോടനുബന്ധിച്ചുള്ള നാടകങ്ങളിലും ബിയാട്രിസ് രംഗത്തെത്തി. ട്രെയിനില്‍ ഗോവിന്ദച്ചാമി എന്ന നിഷ്ഠുരന്റെ ക്രൂരപീഡനത്തിന് ഇരയായി മരണമടഞ്ഞ സൗമ്യയുടെ ജീവിതം ഇതിവൃത്തമാക്കിയ നാടകത്തിലാണ് ഒടുവില്‍ രംഗത്തെത്തിയത്. 60 വര്‍ഷത്തിലേറെ നീണ്ട കലാജീവിതത്തില്‍ നൂറിലേറെ നാടങ്ങളില്‍ വേഷമിട്ടു. ഇവയില്‍ ചില നാടകങ്ങള്‍ രണ്ടും മൂന്നും വര്‍ഷം വരെ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടവയാണ്.വിവിധ സംഘങ്ങളുമായി സഹകരിച്ചുവെങ്കിലും കെപിഎസി ബിയാട്രിസ് എന്നു കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ബിയാമ്മ പറയുന്നു. ‘കെപിഎസി വിട്ടതിന് ശേഷം അല്പകാലം ഭര്‍ത്താവിന്റെ പേര് ചേര്ത്ത്ബിയാട്രിസ് ജോസഫ് എന്ന പേര് സ്വീകരിച്ചു. എന്നാല്‍ എനിക്കതില്‍ എന്തോ കുറവാണ് തോന്നിയത്. ഭര്‍ത്താവിനോട് അങ്ങേയറ്റം ആദരവും ഇഷ്ടവുമുണ്ട്. എന്നാല്‍ എന്നിലെ കലാകാരിയെ വളര്‍ത്തിയത് കെപിഎസിയാണല്ലോ എന്ന ചിന്ത മനസ്സില്‍ കലശലായി. കേവലം ഒരു വര്‍ഷം മാത്രം കെപിഎസിയുമായി സഹകരിച്ച് പിന്നീട് സിനിമാരംഗത്ത് എത്തിയവര്‍ പോലും കെപിഎസി എന്ന പേര് ഉപയോഗിക്കുമ്പോള്‍ എനിക്ക് അതിന് കൂടുതല്‍ അര്‍ഹതയുണ്ടെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഞാന്‍ മറ്റു സംഘങ്ങളില്‍ അഭിനയിക്കുമ്പോഴും കെപിഎസി ബിയാട്രിസ് എന്ന പേരുതന്നെ സ്വീകരിച്ചു. ഇന്നും ആ പേര് തന്നെയാണ് എനിക്ക്ഏറെ പ്രിയപ്പെട്ടത്.”
കെപിഎസിയിലെ കലാകാരന്മാര് തമ്മിലുള്ള സ്നേഹബന്ധവും ഏറെ ഊഷ്മളമായിരുന്നു. ‘കെപിഎസി സുലോചന, വിജയകുമാരിചേച്ചി, ഒ. മാധവന് സാര്‍, ദേവരാജന്‍ മാസ്റ്റര്‍, കെ.എസ് ജോര്‍ജ്, പോറ്റിസാര്‍,ഒഎന്‍വി സാര്‍ തുടങ്ങി അണിയറയിലെ പ്രവര്‍ത്തകര്‍ വരെ ഏറെ സ്നേഹത്തോടെയും പരിഗണനയോടെയുമാണ് പെരുമാറിയിരുന്നത്. ആ സ്നേഹമൊന്നും ഇപ്പോഴത്തെ സംഘങ്ങളില്‍ കിട്ടില്ല. സുലോചനയും ഞാനും അടുത്ത കൂട്ടുകാര്‍ ആയിരുന്നു. പരസ്പരം നല്ല സഹകരണമായിരുന്നു. സുലോചന സുഖമില്ലാതെ കിടക്കുമ്പോള്‍ കാണാന്‍ പോയിരുന്നു. അവരുടെ വേര്‍പാട് ഇന്നും സഹിക്കാന്‍ പറ്റാത്തതാണ്. അതുപോലെ തന്നെയാണ് ഒ. മാധവനായും വിജയകുമാരി ചേച്ചിയുമായും ആ കുടുംബവുമായുള്ള അടുപ്പവും. ഇപ്പോഴും ആ സ്നേഹബന്ധവും അടുപ്പവുമുണ്ട്. മുകേഷിനെ (നടന് മുകേഷ്) ചെറുപ്പത്തില്‍ ഞാന്‍ ഒത്തിരി എടുത്തുനടന്നിട്ടുണ്ട്. ഒരിക്കല്‍ കൊച്ചിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മുകേഷിനെ കണ്ടപ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഓര്മ വന്നു. കലാരംഗത്ത് ഏറെ വളര്‍ന്നെങ്കിലും മുകേഷ് എന്നെ മറന്നിട്ടില്ല. എനിക്ക് മകനെപ്പോലെയാണ് അവന്.”
ചിട്ടയുടെ കാര്യത്തില്‍ കെപിഎസിക്ക് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്
കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറപ്പെട്ടാല്‍ നാടകം തുടങ്ങുന്നതിന് മുമ്പ് അവിടെ എത്താമെന്നു കരുതി. എന്നാല്‍ ഞാന്‍ എത്തിയപ്പോള്‍ ഏറെ വൈകി. കാണികളൊക്കെ പിരിഞ്ഞു. നാടകം മുടങ്ങുകയും ചെയ്തു. ഭാരവാഹികള്‍ നാട്ടുകാരോട് മാപ്പു പറഞ്ഞാണ് പ്രശ്നം ഒഴിവാക്കിയത്. എനിക്ക് സസ്പെന്‍ഷനും ലഭിച്ചു. പത്തോളം നാടകങ്ങളില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ കഴിഞ്ഞില്ല.”
ജീവിതത്തിലെ രണ്ടു ദുരന്തങ്ങള്‍ നടക്കുമ്പോഴും ബിയാട്രിസ് അരങ്ങിലായിരുന്നു. ‘ചേട്ടന് സ്റ്റാന്‍ലി അപകടത്തില്‍ മരിച്ചപ്പോഴായിരുന്നു ഒന്ന്. വീട്ടില്‍ ഒരു അപകടം നടന്നുവെന്ന വിവരം മാത്രമേ എനിക്കുള്ളൂ. എന്താണ് സംഭവിച്ചതെന്നൊന്നും അറിയില്ല. വീട്ടിലെത്തിയപ്പോഴാണ് ചേട്ടന് മരിച്ച കാര്യം അറിയുന്നത്. എന്നെ ട്രൂപ്പില്‍ നിന്നു വണ്ടിയില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. അന്ന് വൈകീട്ടും നാടകമുണ്ട്. ഞാന്‍ വരുമ്പോള്‍ ചേട്ടന്റെ മൃതദേഹത്തിനടുത്തുനിന്ന് സുഹൃത്തായ പ്രിയഗായകന് മെഹബൂബ് പൊട്ടിക്കരയുന്ന കാഴ്ചയാണ് കണ്ടത്. എനിക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അധികനേരം അവിടെ ചെലവഴിക്കാനാകാതെ വന്നവണ്ടിയില്‍ തന്നെ മടങ്ങേണ്ടിവന്നു.”
അമ്മയുടെ വേര്‍പാടും ഇത്തരത്തില്‍ തന്നെ ബിയാട്രിസിന് ഏറ്റുവാങ്ങേണ്ടിവന്നു. ‘അമ്മ മരിച്ച ദിവസം വൈകീട്ട് ഞങ്ങള്‍ക്ക് കാസര്‍കോട് നാടകം കളിക്കണമായിരുന്നു. അന്ന് ട്രൂപ്പില്‍ നിന്ന് എന്നെ സെക്രട്ടറി കൃഷ്ണപിള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ആളുകള്‍ കൂടിനില്ക്കേ അമ്മയെ അവസാനമായി ഒരു നോക്കുകണ്ടു. മതിയാവോളം കരയാന്‍പോലും എനിക്ക് അവസരം ലഭിച്ചില്ല. അതിനു മുന്‍പു തന്നെ എന്നെ കൃഷ്ണേട്ടന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
‘ഇത്തരം ദുരനുഭവങ്ങള്‍ നാടകങ്ങള്‍ക്കും നാടകക്കാര്‍ക്കും പറഞ്ഞിട്ടുള്ളതാണ്. ഒരു കാരണവശാലും നാടകം മുടക്കാനാവില്ല. അപ്പോള്‍ ഇതൊക്കെ സഹിക്കേണ്ടിവരും. കടുത്ത ദുഃഖവും സഹിച്ച് അരങ്ങില്‍ ചിരിക്കേണ്ടി വരും, ചിരിപ്പിക്കേണ്ടിവരും. വലിയ സന്തോഷമടക്കി കരയേണ്ടിയും വരും. അതാണ് നാടകം.” ‘പി.ജെ ആന്റണിയും തോപ്പില്‍ ഭാസിയുമാണ് അരങ്ങിലെ പ്രധാന ഗുരുക്കന്മാര്. ആദ്യശിക്ഷണം കിട്ടിയതും ഇവരില്‍നിന്നാണ്. അവര്‍ നാടകവും അഭിനയവും തിയറി പോലെ പഠിപ്പിക്കുമായിരുന്നു. തന്മയത്വത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഇവരുടെ പ്രോത്സാഹനം ഏറെ തുണയായി. അവരുടെ ശിക്ഷണത്തില്‍ അഭിനയം വളരെ എളുപ്പമായിരുന്നു. എന്നാല്‍ രണ്ടു ശൈലിയിലായിരുന്നു ഇവരുടെ പരിശീലനവും സമീപനവും. പ്രായംകൊണ്ട് എന്നേക്കാള്‍ ചെറുപ്പമായിരുന്നുവെങ്കിലും സംവിധായകന് ജയന് തിരുമനയാണ് മറ്റൊരു ഗുരു. അദ്ദേഹത്തിന് അഭിനയിച്ച് കാണിച്ചുതന്നാലേ തൃപ്തിയാകൂ. ജയന് തിരുമനയുടെ നേതൃത്വത്തില്‍ റിഹേഴ്സല്‍ എടുത്ത് ക്ഷീണിച്ചിട്ടുണ്ട്. ഒരിക്കല്‍ അബോധാവസ്ഥയിലുമായിട്ടുണ്ട്. നാടകത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.” ദേവരാജന്‍ മാസ്റ്റര്‍, ഒഎന്‍വി തുടങ്ങിയവരും ഗുരുക്കന്മാര് തന്നെയാണ്. ‘ഒഎന്‍വിയാണ് അക്ഷരസ്ഫുടത എന്തെന്ന് പഠിപ്പിച്ചത്. കൊച്ചിക്കാരിയായ ഞാന്‍ തനി നാടന്‍ ശൈലിയിലാണ് ആദ്യമൊക്കെ നാടകത്തില്‍ സംസാരിച്ചിരുന്നത്. അതുകേട്ട് ഒഎന്‍വി എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിശീലനത്തെയും നിര്‍ദേശത്തെയും തുടര്‍ന്നാണ് എനിക്ക് വേദിയില്‍ നന്നായി സംഭാഷണം പറയാന്‍ ആയത്. ദേവരാജന്‍ മാസ്റ്ററാകട്ടെ നന്നായി പാട്ടു പറഞ്ഞുതരും. പാടിയും തരും. എന്നാല്‍ ഞങ്ങളുടെ പാട്ടില്‍ അപശ്രുതി വന്നാല്‍ അദ്ദേഹം എഴുന്നേറ്റ് ഓടുകയായിരുന്നു പതിവ്. വലിയ സ്നേഹമായിരുന്നു അദ്ദേഹത്തിന്. കെപിഎസി വിട്ടതിനുശേഷം ഒരിക്കല്‍ എം.കെ അര്‍ജുനനൊപ്പം അദ്ദേഹം എന്റെ മക്കളെ കാണാന്‍ വീട്ടില്‍ വന്നിട്ടുണ്ട്. അത്ര സ്നേഹമായിരുന്നു. ദേവരാജന്‍ മാസ്റ്ററുടെ 75-ാം ജന്മവാര്‍ഷികാചരണത്തിന് കൊച്ചിയില്‍ നല്കിയ സ്വീകരണച്ചടങ്ങിലാണ് ഒടുവില്‍ കണ്ടത്.”
നാടകത്തില്‍ ഒരുമിച്ച് സഹകരിച്ചിട്ടില്ലെങ്കിലും എം.കെ അര്‍ജുനനുമായും താനും കുടുംബവും അടുപ്പത്തിലായിരുന്നുവെന്നും ബിയാമ്മ പറയുന്നു. ‘മാഷിന്റെ വീടുമായി ചെറുപ്പത്തിലേ അടുപ്പമുണ്ടായിരുന്നു. അപ്പനും ചേട്ടനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് അതിന് വഴിയൊരുക്കിയത്. ഞങ്ങളുടെ തറവാടിന്റെ അടുത്തായിരുന്നു അദ്ദേഹത്തിന്റെയും വീട്. സമയം കിട്ടുമ്പോഴൊക്കെ വീട്ടില്‍ വരും. അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ഞാന്‍ നൃത്തം ചെയ്തിട്ടുണ്ട്. അദ്ദേഹം വയലിനും വായിക്കുമായിരുന്നു. അര്ജുനന് മാഷിന്റെ അമ്മയും ചേട്ടനുമെല്ലാം ഇടയ്ക്കിടെ വീട്ടില്‍ വരും. ഞാന്‍ കെപിഎസിയില്‍ പോയപ്പോള്‍ അദ്ദേഹം കാളിദാസ കലാകേന്ദ്രത്തില്‍ എത്തി. അപ്പോഴേക്കും അവര്‍ കൊച്ചിയില്‍ നിന്നും തെക്കോട്ട് താമസം മാറുകയും ചെയ്തു. എങ്കിലും ആ പഴയ സ്നേഹബന്ധം തുടര്‍ന്നു. ചില വേദികളിലും സ്വീകരണച്ചടങ്ങിലും മറ്റും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.’
ബിയാട്രിസിന്റെ ശുപാര്‍ശയില്‍ കെപിഎസിയില്‍ പ്രവേശിച്ച കൊച്ചിയിലെ കലാകാരന്മാര് ഏറെയാണ്. കെപിഎസി ഖാന് എന്ന പേരില്‍ പില്ക്കാലത്ത് ഏറെ ശ്രദ്ധേയനായ ഫോര്ട്ടുകൊച്ചിക്കാരന് ഖാന് സാഹിബ് ആയിരുന്നു അതില്‍ മുഖ്യന്. നാടകവേദിയിലെ ചെറുവേഷങ്ങളുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ കെപിഎസിയുമായി ചേര്‍ത്തുവച്ചത് ബിയാട്രിസ് ആണ്. പില്ക്കാലത്ത് ട്രൂപ്പിലെ അനിവാര്യനായ നടനായി അദ്ദേഹം വളര്‍ന്നു. ഹാസ്യപ്രധാന വേഷങ്ങളിലൂടെ കാണികളുടെ മനസ്സില്‍ സ്വന്തം ഇടം കണ്ടെത്താനും ഖാന് കഴിഞ്ഞു. ‘അശ്വമേധം’ എന്ന നാടകത്തിലെ ഒരിക്കലും മറക്കാനാവാത്ത ഹെല്‍ത്ത് വിസിറ്ററെ പോലുള്ള കഥാപാത്രങ്ങള്‍ ചരിത്രവുമായി. തബലിസ്റ്റ് രാജപ്പന്, നസ്രേത്ത് അഗസ്റ്റിന്, വയലിനിസ്റ്റ് ചാക്കോ, ചേട്ടന് ആന്റണി തുടങ്ങിയവരും ബിയാട്രിസിലൂടെ കെപിഎസിയുടെ അരങ്ങിലെത്തി.
‘തെക്കന്‍ കേരളത്തിലെ കലാകാരന്മാര് മാത്രമുണ്ടായിരുന്ന കെപിഎസിയില്‍ വടക്കന്മാരെ ആദ്യമായി എത്തിച്ചത് ഞാനാണ്,” ബിയാട്രിസ് ചിരിച്ചുകൊണ്ട് പറയുന്നു.
നൂറിലേറെ നാടകങ്ങളില്‍ അഭിനയിച്ചുവെങ്കിലും കെപിഎസിയുടെ ‘മുടിയനായ പുത്രനി’ലെ രാധയും ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ മാലയുമാണ് ബിയാട്രിസിന് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങള്‍. ‘കെപിഎസി സമ്മാനിച്ച ജനപ്രീതി മറ്റൊരു നാടകസംഘത്തില്നിന്നും കിട്ടില്ല. ആ കഥാപാത്രങ്ങളുടെ ജനകീയതയും മറ്റൊരു നാടകങ്ങള്‍ക്കും അവകാശപ്പെടാനുമാവില്ല. ഇക്കാരണങ്ങളാല്‍ കൂടിയാണ് കെപിഎസി തന്റെ മനസ്സില്‍ സുവര്‍ണ സ്ഥാനം പിടിച്ചടക്കിയത്,” ബിയാമ്മ പറയുന്നു.
തോപ്പില്‍ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില്‍ എസ്.പി പിള്ളയുടെ ഭാര്യയായും ‘ഏണിപ്പടികള്‍’ എന്ന ചിത്രത്തില്‍ മധുവിന്റെ സഹോദരിയായും അഭിനയിച്ചു. ‘കാലം മാറുന്നു’ എന്ന ചിത്രത്തില്‍ ഒരു നൃത്തവേഷവും അവതരിപ്പിച്ചു. പുതിയ സംവിധായകരുടെ ചിത്രങ്ങളിലും വേഷമിട്ടു. രാജീവ് രവിയുടെ ‘അന്നയും റസൂലും’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേന്‍’, ആഷിക് അബുവിന്റെ ‘ഇടുക്കി ഗോള്‍ഡ്’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളുണ്ടായിരുന്നു. രണ്ടു കാലഘട്ടത്തിലെ ചലച്ചിത്ര പ്രതിഭകളുമായി സഹകരിക്കാന്‍ അവസരം ലഭിച്ചതിലും ബിയാട്രിസ് തൃപ്തയാണ്.
അങ്കമാലി പൂജയുടെ ‘ദേശവിളക്ക്’ എന്ന നാടകത്തില്‍ കുട്ടിമാളു അമ്മ എന്ന പ്രധാന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം 1998ല്‍ ബിയാട്രിസിനെ തേടിയെത്തി. 1988ല്‍ പൂഞ്ഞാര്‍ നവധാരയുടെ ‘അക്ഷയമാനസം’ എന്ന നാടകത്തിലെ അഭിനയത്തിന് പിഒസി പുരസ്കാരവും ലഭിച്ചു. നാടകരംഗത്തെ സംഭാവനകളെ അധികരിച്ച് ഇസ്ക്രയുടെ എഡ്ഡിമാസ്റ്റര്‍ പുരസ്കാരം 2008ല്‍ ലഭിച്ചു. ഒട്ടേറെ സംഘടനകളുടെ ആദരവും തേടിവന്നു. അതിന്നും തുടരുന്നു.
ശാരീരിക അവശതകളാല്‍ നാടകരംഗത്തുനിന്ന് അകന്നുവെങ്കിലും അഭിനയം വിടാന്‍ തയ്യാറല്ലെന്ന് ബിയാമ്മ പറയുന്നു. ‘കാലുകളുടെ വേദനയും രക്തസമ്മര്‍ദവും മൂലം ദീര്‍ഘയാത്ര വയ്യാത്തതിനാലും കുറേനേരം നില്ക്കുവാന് ആകാത്തതിനാലുമാണ് നാടകാഭിനയത്തോട് തല്ക്കാലം വിട പറഞ്ഞത്. നാടകത്തോളം ആയാസം ആവശ്യമില്ലാത്ത സിനിമയില്‍ പറ്റിയ റോളുകള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ ഒരുക്കമാണ്.”
ഇന്നോളമുള്ള തന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മുന്നോട്ടുനയിച്ചത് പ്രധാനമായും അരങ്ങില്‍ നിന്നുള്ള വരുമാനമായിരുന്നുവെന്ന് ബിയാട്രിസ് പറയുന്നു. ‘ചേച്ചിയുടെ വിവാഹം കഴിഞ്ഞ് 28-ാം ദിവസംഅച്ഛന് മരിച്ചു. പിന്നീട് ഒരുപാടുനാള് കുടുംബം നോക്കേണ്ടിവന്നു. രണ്ടു മക്കളുടെയും വിദ്യാഭ്യാസവും വിവാഹവും നടത്തിയതും ഈ വരുമാനം കൊണ്ടാണ്. മട്ടാഞ്ചേരി കൂവപ്പാടത്ത് സ്വന്തമായി വീട് വാങ്ങിയെങ്കിലും അത് മൂത്ത മകള്‍ ആശയ്ക്കു നല്‍കുകയായിരുന്നു. ആശയും ഭര്‍ത്താവ് നെല്‍സണും മക്കളുമാണ് അവിടെ താമസം. ഇളയമകള്‍ ബിന്ദുവും ഭര്‍ത്താവ് ഗായകന് കൂടിയായ ബെന്നിയും (തരാന ബെന്നി) മക്കളുമാണ് പട്ടാളത്ത് താമസം. ഇരുവീടുകളിലുമായി മാറിമാറി കഴിയുകയാണ്.” കലാരംഗത്തെ സംഭാവനയ്ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന പെന്‍ഷനാണ് ഇപ്പോഴത്തെ വരുമാനം. പകല്‍ സമയങ്ങളില്‍ ബിയാമ്മ തനിച്ചാണ്. അപ്പോഴൊക്കെ അരങ്ങില്‍ താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ജീവന്‍പൂണ്ട് കൂട്ടുവരും. അവരോട് ഇണങ്ങിയും പിണങ്ങിയും അവര്‍ സമയത്തെ തോല്‍പ്പിക്കും.
Related
Related Articles
‘ക്രീറ്റിലെ പോഴന്മാര്’ നാടകം ശ്രദ്ധേയമായി
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിനം രാത്രി നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പുനലൂര്‍ രൂപതയിലെ യുവജനങ്ങള്‍ അവതരിപ്പിച്ച ലഘുനാടകം ‘ക്രീറ്റിലെ പോഴന്മാര്’ കാണികളുടെ കയ്യടി നേടി. ഗ്രീക്കിലെ വിഖ്യാത
ഒടിടി V/s കൊട്ടക
ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു ദൃശ്യവിനോദപരിപാടികള്‍ക്കും അവയുടെ ആവിര്‍ഭാവകാലം മുതല്‍
കെനിയയില്‍ നിന്നൊരു മലയാളി വിജയഗാഥ
നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ അതു നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു!’ പൗലോ കൊയ്ലോയുടെ വാക്കുകളാണിത്. ഈ വാക്കുകളെ സാര്‍ത്ഥകമാക്കുന്ന കഥയാണ് കെനിയയില്‍ നിന്നു