ഫ്രാന്‍സിസ് പാപ്പാ റഷ്യന്‍ സ്ഥാനപതികാര്യാലയത്തില്‍

Print this article
Font size -16+
വത്തിക്കാന്‍ സിറ്റി: യുക്രെയ്നില്‍ റഷ്യ നടത്തുന്ന സൈനികാക്രമണത്തില്‍ തന്റെ ഉത്കണ്ഠ രേഖപ്പെടുത്താനായി, പരമ്പരാഗത നയതന്ത്ര പെരുമാറ്റചട്ടങ്ങള്‍ നോക്കാതെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്കുള്ള റഷ്യന്‍ സ്ഥാനപതിമന്ദിരത്തില്‍ നേരിട്ടു ചെന്നു. സാധാരണഗതിയില്‍ സ്ഥാനപതിയെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലേക്കു വിളിപ്പിച്ച് കര്‍ദിനാള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വത്തിക്കാന്‍ നിലപാട് വ്യക്തമാക്കുകയോ അപ്പസ്തോലിക അരമനയില്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുകയോ ആണ് ചെയ്യുക. എന്നാല്‍ യുക്രെയ്നിലെ സംഘര്‍ഷം യൂറോപ്പിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന ആശങ്ക പലവട്ടം പങ്കുവച്ചിട്ടുള്ള പരിശുദ്ധ പിതാവ് യുക്രെയ്ന് ജനതയെ രക്ഷിക്കുന്നതിന് അനുരഞ്ജനത്തിന്റെയും നയതന്ത്ര സംഭാഷണങ്ങളുടെയും എല്ലാ സാധ്യതകളും തേടുകയാണ്. റഷ്യ യുക്രെയ്നിലേക്ക് സൈന്യത്തെ വിന്യസിച്ചതിനെ തുടര്‍ന്നാണ് 25-ാം തീയതി രാവിലെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനു സമീപത്തെ വിയ ദെല്ല കൊണ്ചീലിയാത്സിയോനെയിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ട് കയറിച്ചെന്നത്.
പരിശുദ്ധ പിതാവ് മുപ്പതു മിനിറ്റോളം റഷ്യന്‍ എംബസിയില്‍ ചെലവഴിച്ചതായി വത്തിക്കാന്റെ വാര്‍ത്താവിതരണകാര്യാലയത്തിന്റെ മേധാവി മത്തേയൊ ബ്രൂണി പറഞ്ഞു. യുക്രെയ്നിലെ സാധാരണ പൗരന്മാരുടെ ദുരിതാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടതായി റഷ്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ അവ്ദയെവ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളോട് സൂചിപ്പിച്ചു.
സായുധാക്രമണം അരുതെന്നും സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും പാപ്പാ റഷ്യന്‍-യുക്രെയ്ന് സംഘര്‍ഷ സാധ്യതകള്‍ കണ്ടുതുടങ്ങിയതു മുതല്‍ നിരവധി തവണ അഭ്യര്‍ഥിച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ക്ഷാരബുധനാഴ്ച സമാധാനത്തിനായുള്ള ഉപവാസദിനമായി ആചരിക്കാനും പാപ്പാ എല്ലാവരോടും അഭ്യര്‍ഥിച്ചിരുന്നു. വന്‍ നാശനഷ്ടങ്ങളും മരണവും വിതച്ചുകൊണ്ടു മുന്നേറുന്ന ഈ യുദ്ധം ലോകത്തെ മുഴുവന്‍ ആശങ്കയുടെ അഗ്നികുണ്ഡത്തിലേക്ക് എറിഞ്ഞിരിക്കയാണ്.
നമ്മെ ഞെട്ടിച്ച ദാരുണ യുദ്ധം
”ഈ ദിവസങ്ങളില്‍ ദാരുണമായ എന്തോ ഒന്ന് നമ്മെ ഞെട്ടിച്ചു: യുദ്ധം!” എന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ അപേക്ഷകളുടെ ഒരു നിരയാണ് കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചത്. യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട പാപ്പാ അവരോടു സമീപസ്ഥരായിരിക്കാനും, പലായനം ചെയ്യുന്നവര്‍ക്കായി മാനുഷിക ഇടനാഴികകള്‍ തുറന്നുകൊടുക്കാനും, യുക്രെയ്നിലെയും ലോകത്തിലെ മറ്റു സ്ഥലങ്ങളിലെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനും നിര്‍ദേശിക്കുകയും ചെയ്തു. ”ഈവഴി തിരഞ്ഞെടുക്കാതിരിക്കാന്‍ പല പ്രാവശ്യം നമ്മള് പ്രാര്‍ഥിച്ചിരുന്നു,” ഞായറാഴ്ചയിലെ മധ്യാഹ്നപ്രാര്ഥനയില് പാപ്പാ അനുസ്മരിച്ചു. കൂടുതല്‍ തീവ്രമായി ദൈവത്തോടു യാചിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തു.
മാര്‍ച്ച് രണ്ടാം തിയതി വിഭൂതി ബുധനാഴ്ച യുക്രെയ്നിലെ സമാധാനത്തിനായി പ്രാര്‍ഥനയിലും ഉപവാസത്തിലും സമര്‍പ്പിക്കാനുള്ള തന്റെ അഭ്യര്‍ഥന ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ചു. ”യുക്രെയ്ന് ജനതയുടെ ദുരിതങ്ങളോടു ചേര്ന്നുനില്ക്കാനും, നമ്മളെല്ലാം സഹോദരീസഹോദരരാണെന്ന് അനുസ്മരിക്കാനും, യുദ്ധവിരാമത്തിനായി ദൈവത്തോടു അപേക്ഷിക്കാനുമുള്ള ദിവസമാണത്,” പാപ്പാ പറഞ്ഞു.
യുദ്ധം ചെയ്യുന്നവര്‍ മനുഷ്യകുലത്തെ മറക്കുന്നു
യുദ്ധം ചെയ്യുന്നവര്‍ മനുഷ്യകുലത്തെ മറക്കുന്നു. അവര്‍ ജനങ്ങളില്‍ നിന്നല്ല ആരംഭിക്കുന്നത്; അവര്‍ ജനങ്ങളുടെ യഥാര്‍ഥ ജീവിതത്തെ കാണുന്നില്ല. മറിച്ച്, കക്ഷിതാല്പര്യങ്ങളും അധികാരവുമാണ് അവരെ നയിക്കുന്നത്. ദൈവത്തിന്റെ താല്പര്യത്തില് നിന്ന് വളരെ വിദൂരമായ, ആയുധങ്ങളുടെ പൈശാചികവും വക്രവുമായ യുക്തിയെയാണ് അവര്‍ ആശ്രയിക്കുന്നത്. സമാധാനം ആവശ്യപ്പെടുന്ന സാധാരണ ജനങ്ങളില്‍ നിന്ന് അവര്‍ അകലം പാലിക്കുകയാണ്. എല്ലാ സംഘര്‍ഷങ്ങളുടെയും യഥാര്‍ഥ ഇരകള്‍ സാധാരണ ജനങ്ങളാണ്. പ്രായമായവരും ഈ സമയത്ത് അഭയാര്ഥികളാകുന്നവരും കുഞ്ഞുങ്ങളോടൊപ്പം പലായനം ചെയ്യുന്ന അമ്മമാരുമാണ് ഇപ്പോള്‍ തന്റെ മനസ്സിലുള്ളതെന്നും പാപ്പാ പറഞ്ഞു.
”യുക്രെയ്നില്‍ സംഭവിക്കുന്നവയില്‍ വേദനിക്കുന്ന ഹൃദയത്തോടെ മാനുഷിക ഇടനാഴികള്‍ അടിയന്തരമായി തുറന്നുകൊടുക്കേണ്ടത് നമ്മുടെ തന്നെ സഹോദരീസഹോദരന്മാരായ അവര്‍ക്കാണ്,” പരിശുദ്ധ പാപ്പാ ഓര്‍മിപ്പിച്ചു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള യുദ്ധങ്ങളും വിസ്മരിക്കരുത് സന്മനസ്സുള്ള സ്ത്രീപുരുഷന്മാര് ആരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളെ മറക്കരുതെന്ന് ഓര്‍മിപ്പിച്ച പാപ്പാ, യെമന്‍, സിറിയ, എത്യോപ്യ എന്നീ രാജ്യങ്ങളുടെ പേരുകളും എടുത്തുപറഞ്ഞു. ”ഞാന്‍ ആവര്‍ത്തിക്കുകയാണ്, ആയുധങ്ങള്‍ നിശബ്ദമാക്കപ്പെടട്ടെ! ദൈവം സമാധാനപാലകരുടെ കൂടെയാണ്, അക്രമം ചെയ്യുന്നവരോടൊപ്പമല്ല.” സമാധാനത്തെ സ്നേഹിക്കുന്നവര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഉപകരണമായി യുദ്ധത്തെ കണക്കാക്കുകയും, അന്തര്‍ദേശീയ തര്‍ക്കപരിഹാരത്തിനുള്ള മാര്‍ഗമായി അതിനെ ഉപയോഗിക്കുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നുവെന്നും ഇറ്റാലിയന്‍ ഭരണഘടനയെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
KLCWA വനിതാദിനാഘോഷം
കൊച്ചി: വരാപ്പുഴ അതിരൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വനിതാദിനാഘോഷം മോൺസിഞ്ഞോർ പണിയാരം പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലോമിന ലിങ്കൻ അധ്യക്ഷയായിരുന്നു.
21 പേര് സുഖംപ്രാപിച്ചു; 6 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി.
No comments
Write a comment
No Comments Yet!
You can be first to comment this post!