മുനമ്പം ബോട്ടപകടം: ആർച്ച് ബിഷപ്പ് സൂസൈപാക്യം സന്ദർശിച്ചു

മുനമ്പം ബോട്ടപകടത്തിൽ ഒമ്പത് പേരെ കാണാതായിരുന്നു. മുനബത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കപ്പൽ ചെന്നൈയിൽ നിന്നും ഇറാക്കിലേക്ക് പോവുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് മരിച്ചത് 9 പേർക്കായി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ് രണ്ടുപേരെ സമീപത്തുണ്ടായിരുന്ന ബോട്ടുകാർ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചിട്ടുണ്ട്. നാലുമണിക്കൂർ കടലിൽ കിടന്ന ശേഷമാണ് രക്ഷാപ്രവർത്തനം ലഭിച്ചതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കുളച്ചൽ തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കോസ്റ്റ് ഗാർഡും, ഇന്ത്യൻ നേവിയും രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടർന്ന് ഇന്ത്യൻ നേവിയുടെ ഡോണിയർ വിമാനം പുറപ്പെട്ടിട്ടുണ്ട്. കപ്പൽ തടഞ്ഞ് കൊച്ചിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
കെആർഎൽസിസി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസൈപാക്യം മുനമ്പം സന്ദർശിച്ച് രക്ഷപ്പെട്ടവരെ ആശ്വസിപ്പിച്ചു. കണ്ടുകിട്ടാനുള്ള 9 പേർക്കായി സർക്കാരിൻറെ സത്വര നടപടികൾക്കായി സൂസൈപാക്യം പിതാവ് അഭ്യർത്ഥിച്ചു. കപ്പൽ -ബോട്ട് അപകടങ്ങൾ തുടർക്കഥയായി എന്നും, അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനായിട്ട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് എന്നും സൂസൈപാക്യം പിതാവ് പറഞ്ഞു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപറമ്പിൽ, വ്യക്താവ് ഷാജി ജോർജ്, കോട്ടപ്പുറം രൂപത കെഎൽസിഎ പ്രസിഡൻറ് അലക്സ് താളൂപ്പാടം, ബേസിൽ മുക്കത്ത്, പ്രശീല ബാബു, എൽസിവൈഎം സംസ്ഥാന പ്രസിഡൻറ് അജിത് തങ്കച്ചൻ എന്നിവർ സൂസൈപാക്യം പിതാവിനോടൊപ്പം മുനമ്പത്ത് എത്തിയിരുന്നു.