പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

Print this article
Font size -16+
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13)
“കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ രണ്ട് ഉപമകൾ പറയുന്നത്: “നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ… നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക?…”. യാചനകൾക്ക് പിന്നിലുള്ള സൗഹൃദവും നൽകലുകൾക്ക് പിന്നിലുള്ള പിതൃസ്നേഹവും ചിത്രീകരിക്കുന്ന സുന്ദരമായ ഉപമകൾ. ഒപ്പം, എങ്ങനെ പ്രാർത്ഥിക്കണമെന്ന ചെറുപാഠവും. അതാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. പ്രാർത്ഥന – സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ചാരുത പകരുന്ന സുന്ദര രഹസ്യം.
“സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതന് യാത്രാമധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല” (vv.5-6). ഒരുവൻ, ഇതാ, അർധരാത്രിയിൽ വീടുവിട്ടിറങ്ങിയിരിക്കുന്നു. തന്റെ സുഹൃത്തിന്റെ വീട്ടിലേക്കാണ് അവൻ പോയിരിക്കുന്നത്. അവന്റെ മറ്റൊരു സുഹൃത്ത് കാതങ്ങൾ താണ്ടി തന്റെ വീട്ടിലെത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു വരവായിരുന്നു അത്. അവന് നൽകാനായി വീട്ടിൽ ഒന്നും തന്നെയില്ല. എന്ത് ചെയ്യും? നേരെ അടുത്തുള്ള സുഹൃത്തിന്റെ അരികിലേക്ക് പോകാനല്ലാതെ. അങ്ങനെ അവൻ തന്റെ സുഹൃത്തിന് വേണ്ടി മറ്റൊരു സുഹൃത്തിന്റെ വാതിലിൽ മുട്ടുകയാണ്. അതും അർധരാത്രിയിൽ. ഇതുപോലെയാണ് നമ്മളും: പാവപ്പെട്ടവർ, അപ്പോഴും സൗഹൃദങ്ങളിൽ സമ്പന്നർ. ഭക്ഷിക്കാൻ ഒരു നേരത്തെ അപ്പമില്ലെങ്കിലും അർധരാത്രിയിൽ പോലും കയറിച്ചെല്ലാൻ സാധിക്കുന്ന സൗഹൃദങ്ങളുള്ളവർ. ആ വാതിലിൽ എപ്പോൾ വേണമെങ്കിലും പോയി മുട്ടാം. എത്ര വേണമെങ്കിലും മുട്ടാം. അപ്പോഴും വെറുംകൈയോടെ അവിടന്ന് തിരിച്ചു പോരേണ്ടി വരില്ല.
നമ്മുടെ ആവശ്യങ്ങളുടെ ഭൂപടത്തിലെ വഴികൾ കുടുക്കുവഴികളാകുമ്പോൾ ഹൃദയത്തിന്റെ ചോദനയെ നമ്മൾ ശ്രവിക്കണം. അപ്പോഴത് നമ്മെ സ്നേഹത്തിലേക്ക് നയിക്കും. അങ്ങനെയാണ് പ്രാർത്ഥനകളിൽ ഇത്തിരി അപ്പവും നല്ല സൗഹൃദവും കടന്നുവരുന്നത്. ചില രാത്രിയനുഭവങ്ങളാണ് നമ്മെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുക. തെരുവിലേക്കല്ല, വീട്ടിൽ നിന്നും വീട്ടിലേക്കാണ്, ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കാണ്. കാരണം, സാന്ദ്രമായ വിശ്വാസ ശൃംഖലയാൽ മൂടപ്പെട്ടിരിക്കുന്ന ഇടമാണ് നമ്മുടെ ലോകം. അത് പ്രാർത്ഥനയുടെയും ഇടമാണ്. അതുകൊണ്ടാണ് പ്രാർത്ഥിക്കുകയെന്നത് ലോകത്തിന്റെ സിരകളിൽ സ്നേഹം നിറയ്ക്കലാണെന്നും, നിരാശാജനകമായ ചില ചരിത്രങ്ങളിൽ വിശ്വാസത്തിന്റെ ഒരു ഘടന സ്ഥാപിക്കുകയെന്നതുമാണെന്ന് പറയുന്നത്.
രണ്ട് സുഹൃത്തുക്കൾക്കിടയിൽ ഒരു അടഞ്ഞ വാതിലുണ്ട്. അതുപോലെയാണ് ആത്മീയജീവിതത്തിലും; അവസാന തടസ്സമായി ഒരു അടഞ്ഞ വാതിലുണ്ട്. അതുകൊണ്ടാണ് ഗുരു പറയുന്നത് “ചോദിക്കുവിൻ, മുട്ടുവിൻ, അന്വേഷിക്കുവിൻ” എന്ന്. മുന്നിൽ അടഞ്ഞ വാതിലുകളാണെങ്കിലും, അന്വേഷണം രാത്രിയിലാണെങ്കിലും, വിശ്വാസം ദുഷ്കരമാകുമ്പോഴും, ദൈവത്തെ ശ്മശാനമൂകതയായി തോന്നുമ്പോഴും, ഓർക്കുക, വാതിലിനപ്പുറം ഒരു സൗഹൃദ സാന്നിധ്യമുണ്ട്.
വാത്സല്യത്തിന്റെ ഗാഥയാണ് പ്രാർത്ഥന. അതുകൊണ്ടാണ് പ്രാർത്ഥനയുടെ പിന്നിൽ ഒരു പിതൃസാന്നിധ്യം നമ്മൾ കാണുന്നത്. ആ സാന്നിധ്യം മീനിന് പകരം പാമ്പിനെ തരില്ല. മുട്ടക്ക് പകരം തേളിനെ തരില്ല. അത് നമ്മെ ഭവനത്തിലേക്ക് തിരികെ കൊണ്ടുവരും. അവിടെ നമ്മൾ സ്വയം കണ്ടെത്തും. അതുകൊണ്ടുതന്നെ അടഞ്ഞവാതിലുകൾ ഒത്തിരി ദൂരെയാണെന്നു കരുതരുത്, അവ നമ്മുടെ വീടുകളാണ്.
“ചോദിക്കൂ” എന്ന് കർത്താവ് ഉദ്ബോധിപ്പിക്കുന്നു. പക്ഷെ എന്താണ് ചോദിക്കേണ്ടതെന്ന് നമുക്കറിയില്ല. അതുകൊണ്ടാണ് അവൻ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന പഠിപ്പിക്കുന്നത്. അതിൽ നമ്മുടെ ഹൃദയചോദനകളുടെ പൂർണ്ണതയുണ്ട്. എന്താണ് നമ്മൾ ചോദിക്കേണ്ടത്? അന്നന്നുള്ള ആഹാരം, ക്ഷമിക്കാനുള്ള ഒരു മനസ്സ്, തിന്മക്കെതിരെ പോരാടാനുള്ള ഊർജ്ജം.
അന്നന്നുള്ള ആഹാരത്തിനു വേണ്ടിയുള്ള വിളി സ്വർഗ്ഗത്തിലും സഹജരിലും ആശ്രയിക്കാനുള്ള വിളി കൂടിയാണ്. എനിക്കല്ല, ഞങ്ങൾക്ക് തരണമേ എന്നാണ് പ്രാർത്ഥന. ഞാനല്ല, ദൈവവും സഹജരുമാണ് പ്രാർത്ഥനയുടെ കേന്ദ്രം. അതുകൊണ്ടാണ് ക്ഷമ ഒരു പ്രാർത്ഥനാ വിഷയമായി മാറുന്നത്. ആരും ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് മുന്നോട്ടുപോകുന്നത്. ഇടർച്ചകൾ ഉണ്ടാകും, അപ്പോൾ പരസ്പരം താങ്ങായി മാറണം നമ്മൾ. സഹജരല്ല നമ്മുടെ ശത്രു, തിന്മയാണ്. തിന്മയ്ക്കെതിരായുള്ള പോരാട്ടമാണ് പ്രലോഭനങ്ങളിലെ വിജയം. ആ പോരാട്ടത്തിൽ നമ്മുടെ കൂടെയുള്ളത് ഏകാധിപതിയായ ഒരു ദൈവമല്ല, പിതാവെന്നും സുഹൃത്തെന്നും അറിയപ്പെടാൻ ആഗ്രഹിക്കുന്ന ദൈവമാണ്. ആ ദൈവത്തിൽ ആശ്രയിക്കുന്ന ആരും നിരാശരായി തിരികെ പോകുകയുമില്ല.
ഒന്നാം വായന
ഉല്പത്തി പുസ്തകത്തില്‍നിന്ന് (18 : 20-32)
(കര്‍ത്താവേ, ഞാന്‍ അങ്ങയോടു സംസാരിക്കുന്നതുകൊണ്ട് അങ്ങ് കോപിക്കരുതേ!)
അക്കാലത്ത്, കര്‍ത്താവു അരുളിച്ചെയ്തു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലു താണ്. അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയി ട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്ന റിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്. അവര്‍ അവിടെനിന്നു സോദോമിനുനേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു. അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പതു നീതിമാന്മാരുണ്ടെങ്കില് അങ്ങ് അതിനെ നശി പ്പിച്ചുകളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷ യില്‍ നിന്നൊഴിവാക്കില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന് മാരെയും സംഹരിക്കുക-അത് അങ്ങില്‍ നിന്ന് ഉണ്ടാകാ തിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാര് ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധി കര്‍ത്താവു നീതിപ്രവര്‍ത്തിക്കാതിരിക്കുമോ? കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതി മാന്മാരെ ഞാന്‍ കണ്ടെത്തുന്ന പക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും. അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര് ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. നീതി മാന്മാര് അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്പ്പത്തഞ്ചു പേരെ കണ്ടെത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന് വീണ്ടും ചോദിച്ചു: നാല്പ്പതുപേരേയുള്ളുവെ ങ്കിലോ? അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരെ പ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല. അവന് പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്ഷേ, മുപ്പതുപേരെയുള്ളുവെ ങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരെ കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല. അവന് പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനി ഞ്ഞല്ലോ. ഇരുപതുപേരെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു നശിപ്പി ക്കുകയില്ല. അവന് പറഞ്ഞു: കര്‍ത്താവേ, കോപിക്ക രുതേ! ഒരു തവണ കൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരു ളിച്ചെയ്തു: ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പി ക്കുകയില്ല.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(138 : 1-2a, 2bc-3, 6-7ab, 7c-8)
കര്‍ത്താവേ, ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി
കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവന്മാരുടെ മുന്പില് ഞാന്‍ അങ്ങ യെ പാടിപ്പുകഴ്ത്തും. ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു.
കര്‍ത്താവേ, ഞാന്‍…….
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദി പറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
കര്‍ത്താവേ, ഞാന്‍…….
കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക് ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന് അകലെ വച്ചു തന്നെ അറിയുന്നു. കഷ്ടതകളിലൂടെ കടന്നു പോകു ന്നെങ്കിലും, എന്റെ ജീവനെ അവിടുന്നു പരിപാലിക്കു ന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ അവി ടുന്നു കരം നീട്ടും.
കര്‍ത്താവേ, ഞാന്‍…….
അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. എന്നെ ക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങ യുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
കര്‍ത്താവേ, ഞാന്‍…….
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (2: 12-14)
(അപരാധങ്ങള്‍ ക്ഷമിച്ച് യേശു തന്നോടുകൂടെ നിങ്ങളെ ജീവനിലേക്കാനയിച്ചിരിക്കുന്നു)
സഹോദരരേ, ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോ ടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര് പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പാപങ്ങള്‍ നിമിത്തം മൃതരും ദുര്‍വാസനകളുടെ പരിച്ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവ നോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപ ങ്ങളും ക്ഷമിക്കുകയും ചെയ്തു. നമുക്കു ദോഷകര മായിനിന്ന ലിഖിതനിയമങ്ങളെ അവന് മായിച്ചുകളയു കയും അവയെ കുരിശില്‍ തറച്ചു നിഷ്കാസനം ചെയ്യു കയും ചെയ്തു.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Rom. 8 : 15d) പുത്രസ്വീകാര്യത്തിന്റെ, ആത് മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത് ഈ ആത്മാവ് മൂലമാണ് നാം ആബാ-പിതാവേ എന്നു വിളി ക്കുന്നത് – അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (11 : 1-13)
(ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും)
അക്കാലത്ത്, യേശു ഒരിടത്തു പ്രാര്ഥിച്ചുകൊണ്ടിരിക്കു കയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരി ലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന് തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര് ഥിക്കാന് പഠിപ്പിക്കുക. അവന് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷ മിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള് പ്പെടുത്തരുതേ.
അവന് അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന് പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതന് യാത്രാ മധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടു ക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്റെ സ്നേ ഹിതന് അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞു ങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങ ളോടു പറയുന്നു, അവന് സ്നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല് കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നു കിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേ ഷിക്കുന്നവന് കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടു കയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന് മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ ക്കു നല്ല ദാനങ്ങള്‍ നല്കാന് ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാ വിനെ നല്കുകയില്ല!
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ചെറുത്തുനില്പിന്റെ യുക്രെയ്ന് ഇതിഹാസം
സാമ്രാജ്യത്വമോഹം തലയ്ക്കുപിടിച്ച റഷ്യന്‍ സ്വേച്ഛാധിപതി വഌഡിമിര്‍ പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുക്രെയ്നിലെ സ്വാതന്ത്ര്യദാഹികളായ ജനത ചെറുത്തുനില്പിന്റെ ജീവന്മരണപോരാട്ടം തുടരുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ക്ലസ്റ്റര്‍ റോക്കറ്റുകളും
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ്
ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?
ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി ചോദ്യം: ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?
No comments
Write a comment
No Comments Yet!
You can be first to comment this post!